വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111119

പ്രവാസിയുടെ നാട്ടുകാഴ്ചകള്‍

പ്രവാസ ജീവിതത്തില്‍ നിന്ന് നാട്ടിലേക്കുള്ള ഒഴിവ് കാലയാത്ര സുഖകരവും ആശ്വാസകരവുമാണ്. അങ്ങനെയുള്ള ഒരവധിക്കാലമായിരുന്നു... കുറച്ച് കാലം നിങ്ങളുമായി ചെറുകുറിപ്പുകളുമായി സംവദിക്കാന്‍ കഴിയാതിരുന്നത്...

പ്രവാസികള്‍ക്ക് നാട്ടുകാഴ്ചകളൊക്കെ പുതുമയുള്ളതാണ്. റോഡും, വാഹനങ്ങളുടെ ആധിക്യവും.. കച്ചവടസ്ഥാപനങ്ങളും നാടിന്റെ പുരോഗതിയില്‍ ശരിക്കും ഉള്‍പുളകമുണ്ടാകും. ഹോങ്കോങ്ങിനെപ്പോലെയോ സിങ്കപ്പൂരിനെപ്പോലെയോ നമ്മുടെ രാജ്യത്തിന്റെ കുതിപ്പില്‍ ശരിയായ അഭിമാനവും കുറച്ച് അഹങ്കാരവുമുണ്ടാവും.

ഗള്‍ഫിലേക്ക് വരാന്‍ മടിക്കുന്ന ഒരുതലമുറ വളര്‍ന്ന് വരുന്നെന്നറിയുമ്പോള്‍, ഒരോരുത്തര്‍ക്കും രണ്ട് മൊബൈല്‍ ഫോണെങ്കിലും ഉണ്ടെന്നറിയുമ്പോള്‍... ഒരു വീട്ടില്‍ ഒരു വാഹനമെന്നുള്ള സങ്കല്‍പം പ്രാവര്‍ത്തികമാകുമ്പോള്‍, പുട്ടും കടലയും ദോശയും ചമ്മന്തിയും എന്ന പഴഞ്ചന്‍ പാരമ്പര്യത്തില്‍ നിന്ന് മാറി ഗ്രില്‍ചിക്കനോ, ബ്രോസ്റ്റഡ് ചിക്കനും മട്ടണ്‍ടിക്കയും പിസ്സയും ബര്‍ഗറും ആവുമ്പോള്‍, തുണിക്കടയുടെ ബോര്‍ഡില്‍ ഏ.സി എന്നെഴുതുന്ന പതിവ് മാറി എല്ലാ വമ്പന്‍ കടകളും സെന്‍ട്രലൈസ്ഡ് ഏ.സി.യാക്കി മാറ്റിയതും നാം കാണുന്നു. ഗള്‍ഫിലോടുന്ന മോട്ടോര്‍കാറുകള്‍ നമ്മുടെ 'മുതുക് തട്ടി' കടന്ന് പോകുന്നത് നമ്മെ ആശ്ചര്യപ്പെടുത്തും.

പഴയ ഗള്‍ഫുകാര്‍ക്ക് പറഞ്ഞ് കൊതിപ്പിക്കാന്‍ ഇനിയൊരെണ്ണം നാട്ടിലെത്താനില്ല. 'ഇവിടെ എന്താണുള്ളത്... അവിടുത്തെത് കാണണം' എന്ന് പറയാന്‍ ഇനി ആവില്ല. ഓരോ നാട്ടുകാരനും. ഇനി അടുത്ത് തന്നെ പറയുമായിരിക്കും 'ഇവിടെയുള്ള ഇതൊക്കെ അവിടെയുണ്ടോ' എന്ന്.

അനാവശ്യ സമരങ്ങളില്ലാതെ തടസ്സപ്പെടുത്തലില്ലാതെ നാട് വളരുകയാണ്. 'ഫുഡ് കോഡും, ഡ്രസ്സ് കോഡും, ലൈഫ് കോഡും മാറുകയാണ്. അയല്‍ക്കാരന്റെ പ്രശ്‌നത്തില്‍ ഇടപെടാതെ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കാതെ ഞാനും കുടുംബവും എന്ന സങ്കല്‍പ്പത്തിലേക്ക് നാം ചുരുങ്ങുകയാണ്. അതും പുരോഗതിയായിരിക്കാം.

കല്യാണ പാര്‍ട്ടികളും മറ്റു ആഘോഷങ്ങളും വ്യത്യസ്ത വിഭവങ്ങളുടെ രൂചിക്കൂട്ടുകള്‍ നിറയ്ക്കുമ്പോള്‍ ഞാനടക്കമുള്ള പ്രവാസികള്‍ ചമ്മിപോകാറുണ്ട്. തലേന്ന് വെച്ച സാമ്പാര്‍ ഫ്രീസറില്‍ നിന്നെടുത്ത് ചുടാക്കി ഭര്‍ത്താവിന് കൊടുക്കേണ്ടി വരുന്നതിന്റെ ജാള്യത. 'ഒരു കറിയും ഒരു ചോറും' എന്ന സങ്കല്‍പത്തില്‍ നിന്ന് നാം ഗള്‍ഫുകാര്‍ ഇനിയും മാറിയിട്ടില്ല. 'ഖുബൂസ്' എന്ന 'ചപ്പാത്തി' ഇത്രയും കാലം വംശനാശം സംഭവിക്കാതെ ഒരു രാജ്യത്തെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത് പ്രവാസികളുടെ സഹകരണം കൊണ്ട് മാത്രമാണ്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. കട്ടന്‍ ചായയും, ഖുബൂസും പഴയകറിയും ചോറും തിന്നിട്ട് നാം എന്ത് നേടി, അറിയില്ല. നേടിയതും വളര്‍ത്തി വലുതാക്കി എന്ന് നമ്മള്‍ അഹങ്കരിച്ചതൊക്കെയും കടപ്പാടിന്റെയും ബന്ധത്തിന്റെയും ചരടില്‍ തളച്ചിടാനായോ? കിട്ടിയവര്‍ക്ക് തൃപ്തിയായോ, വാങ്ങിയവര്‍ക്ക് സന്തോഷമായോ. ഇല്ല പരിഭവവും കുറ്റപ്പെടുത്തലും കുത്തുവാക്കുകളും ബാക്കി. ഇതൊക്കെയാവുമോ നമ്മള്‍ ശീലിച്ചത്?

നാട്ടിലെ മുഖഛായ മാറി. ജീവിതശൈലിയും നാട്ടുശീലങ്ങളും മാറി. തൊഴില്‍ സാധ്യതകളും വേതനവും വര്‍ദ്ധിച്ചു. അടിസ്ഥാന തൊഴിലിന് പോലും ആളെകിട്ടാതായി. അത്‌കൊണ്ട് രക്ഷപ്പെട്ടത് പ്രവാസികള്‍തന്നെയാണ്. ഗള്‍ഫില്‍ നിന്ന് പിരിഞ്ഞ് പോകേണ്ടി വന്നവര്‍ക്ക് സാധാരണ തൊഴിലിന് അലയേണ്ടിവന്നില്ല. നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ കൂടിവരികയാണ്. ബേക്കറികളിലും ഹോട്ടലുകളിലും പഴക്കടകളിലും തുണിക്കടയിലും ആളെകിട്ടാനില്ല. വാഹനങ്ങളില്‍ ഡ്രൈവര്‍മാരില്ല. വൈറ്റ് കോളര്‍ ജോബല്ലാതെ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ചെയ്യാന്‍ ഒരുപാടുണ്ട്. ഗള്‍ഫ് തിരിച്ച് പോക്കില്‍ പലര്‍ക്കും ആശ്വാസമായത് ഈ വക ജോലികളാണ്. ഇതൊക്കെ വളര്‍ച്ച തന്നെയല്ലേ? തൊഴില്‍ മേഖലയിലെ ആള്‍ക്ഷാമത്തിന്റെ ഉദാഹരണമാണ്. ബംഗാളില്‍ നിന്നും ഒറിസയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജോലി തേടിയെത്തുന്ന വരെകാണുമ്പോള്‍ കേരളത്തില്‍ ജോലി ചെയ്യാനെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുത്താല്‍ നാം ഞെട്ടിപ്പോകും. പഴയകാലത്ത് കൂലി കുറച്ച് ജോലി ചെയ്യാനായിരുന്നു തമിഴന്മാര്‍ നമ്മുടെ നാട്ടിലെത്തിയിരുന്നത്. ഇന്ന് നാട്ടിലെ കൂലി തന്നെ അവര്‍ക്ക് കൊടുക്കണം. നാട്ടിലാണെങ്കില്‍ ആളെ കിട്ടാനില്ല. വിലക്കയറ്റവും നാണയപ്പെരുപ്പവും പ്രഭാത പത്രങ്ങളിലെ വാര്‍ത്തകള്‍ മാത്രമാവുകയാണോ നാം ഒന്നിനും പ്രതികരിക്കുന്നില്ല. പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടല്ല. സംസാരിക്കാന്‍ ആവാത്തതരത്തില്‍ വായിലും ചുണ്ടനടിയിലും പാന്‍പരാഗും ഹാന്‍സും തിരുകി നമ്മുടെ പുതുതലമുറ ആഘോഷിക്കുകയാണ്. വൈകീട്ടെന്താ പരിപാടി എന്ന ചോദിച്ചത്‌പോലെ 'മാന്യന്മ'ാര്‍ വൈകുന്നേരമായാല്‍ പ്രതികരിക്കില്ല. രണ്ടെണ്ണത്തിന്റെ മണം പിടിക്കുമെന്ന ഭയം കൊണ്ടാകാം അങ്ങനെ സംസാരം നഷ്ടപ്പെട്ട ഒരു തലമുറ സുഖത്തിലും സന്തോഷത്തിലും കഴിഞ്ഞ് കൂടുന്നു.

പ്രവാസി പെട്രോള്‍ പമ്പിലും ഫ്രൂട്ട് കടയിലും തുണക്കടയിലും ഹോട്ടലിലും ദിര്‍ഹവും റിയാലും കണ്‍വെര്‍ട്ട് ചെയ്ത് വിനിമയം നടത്തമ്പോഴേക്കും കൂളായി 1,000 ഉറുപ്പികയുടെ പെട്രോള്‍ അടിച്ച് 'നാടന്‍ പയ്യന്‍' പുകപറത്തികൊണ്ട് വടക്കോട്ട് പോകുന്നു. ആശ്ചര്യം തന്നെ. നാടിന്റെ വളര്‍ച്ചയില്‍ ഓട്ടോറിക്ഷ ചാര്‍ജ് കൂട്ടിയിട്ടും ടാക്‌സി വാടക വര്‍ദ്ധിച്ചിട്ടും വാഹനങ്ങള്‍ക്ക് വേണ്ടി നെട്ടോട്ടമോടുകയാണ്. പണ്ട് നാട്ടുംപുറങ്ങളിലും മറ്റും കാണാറുള്ള അലസന്മാരായ ചെറുപ്പക്കാരെ കാണാറേയില്ല. കലുങ്കിലിരുന്നു തൂവര്‍ത്തമാനവും വായനശാലയിലെ വായനയും പാര്‍ട്ടി ഓഫീസിലെ കാരംസ് കളിയും ഒന്നും ഇല്ലാതായി ഉഴപ്പിനടക്കാന്‍ ആളെ കിട്ടാതായി. നല്ല വസ്ത്രവും നല്ല ഫോണും വാഹനവും ഇല്ലാതെ പിടിച്ച് നില്‍ക്കാന്‍ ആവില്ല എന്ന് തോന്നിക്കാണും.

ഗള്‍ഫില്‍ നിന്ന് ഞാന്‍ കൊണ്ട് പോയ (എന്റെ കോളേജില്‍ പഠിക്കുന്ന അനുജന്) ഷര്‍ട്ടിന്റെ തുണി, അവന്‍ എന്ത് ചെയ്യണമെന്നറിയാതെ കൈയ്യില്‍ പിടിച്ച് നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 'ഇതേത് രാജ്യത്താണ് ഇത്താത്ത ജീവിക്കുന്നത് എന്ന് അവന്‍ ചിന്തിച്ചിട്ടുണ്ടാവും. അവന്റെ ഫാഷന്റെയൊ പാറ്റേണിന്റെയോ ഏഴ് അയലത്ത് പോലും ആ ഷര്‍ട്ടിന്റെ തുണി എത്തിയില്ല. എനിക്ക് തന്ന കടക്കാരന്‍ ഇതാണ് പുതിയ ട്രെന്റ് എന്നാണ് പറഞ്ഞത്. ഗള്‍ഫുകാര്‍ക്ക് പോലും ഓടിയെത്താന്‍ കഴിയാത്ത വിധത്തില്‍ നമ്മുടെ നാട് വളരുകയാണ്.

തിരക്ക് പിടിച്ച ജീവിതമാണ് നാട്ടില്‍. ആര്‍ക്കും ഒന്നിനും സമയമില്ല. ഇതിനിടയിലാണ് ഇന്റര്‍നെറ്റ് കോളുമായി ഗള്‍ഫില്‍ നിന്ന് ആരെങ്കിലും വിളിക്കുക. ഈ നാട്ടുയാത്രയിലാണ് നമ്മുടെ നാട്ടുകാര്‍ ഗള്‍ഫിലുള്ള ഇന്റര്‍നെറ്റ് കോളിനെ എത്ര വെറുക്കുന്നുണ്ടെന്ന് മനസ്സിലായത്. പൊതുവെ സംസാരം കുറച്ച നാട്ടുകാരോട്. കുശലം പറയാന്‍ ശ്രമിക്കുന്ന ഗള്‍ഫുകാരനെ ശപിച്ചും തെറിച്ചും ഫോണെടുക്കുന്നു. ശരിക്കും പറഞ്ഞാല്‍ വല്ലാത്ത അലോസരം തന്നെ.

ഗള്‍ഫ് സാധനങ്ങളുടെ നിരത്തിയ കാഴ്ചകള്‍ ടൗണിലെങ്ങും കാണാം. ചൈന ഉത്പന്നങ്ങളുടെ നീണ്ട നിര ഇതിലപ്പുറം ഗള്‍ഫിലെന്താണുള്ളത്. വാരി വലിച്ച് താങ്ങി നാട്ടിലെത്തിക്കുന്ന രണ്ടാം തരം സാധനങ്ങള്‍ക്ക് ആര്‍ക്കാണ് പ്രിയം.

ഹണിമൂണ്‍ട്രിപ്പ് ഊട്ടിയും കൊടൈക്കനാലും എന്ന സങ്കല്‍പം മാറി മുംബൈയിലും സിങ്കപ്പൂരിലും തായ്‌ലാന്റിലും എന്ന അവസ്ഥയിലേക്ക് സാധാരക്കാര്‍ പോലും മാറിയിരിക്കുന്നു. ഇതൊക്കെ നല്ല ലക്ഷണങ്ങളാണ്. ചെറിയ ചെറിയ ജോലി സാധ്യതകളൊക്കെ ഇഷ്ടം പോലെ കിട്ടാനുള്ളതുനാട്ടില്‍ അലോസരപ്പെടാനുള്ളതൊന്നുമില്ല. എന്നിട്ടും ഗള്‍ഫ് പ്രവാസികള്‍ ആശങ്കപ്പെടുകയാണ്. ആശങ്കതീരാതെ ഈ കുടിയേറ്റത്തിന്റെ അമ്പതാണ്ട് പിന്നിടുമ്പോഴും ഓരോ ഗള്‍ഫ് പ്രവാസിയും വീണ്ടും വീണ്ടും ആശങ്കപ്പെടുകയാണ്.

നാട്ടിലെവര്‍ത്തമാനങ്ങളും കാഴ്ചപ്പാടുകളും ഒക്കെ വേറെതന്നെയാണ്.

വളര്‍ന്ന് പന്തലിക്കുന്ന വ്യാപാര സമുച്ചയങ്ങളും ഫ്ലറ്റും, വില്ലയും മാത്രമല്ല. ആതുര സേവനരംഗത്തും വമ്പിച്ച മാറ്റങ്ങളാണ് ഉണ്ടായത്. ചികിത്സ തേടിയെത്തുന്ന വിദേശികളെ കാണുമ്പോള്‍ നമ്മുടെ നാടിന്റെ പുരോഗതിയില്‍ അഭിമാനം കൊള്ളും.

കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആസ്പത്രിയില്‍ ഒരാഴ്ചകാലം ഐ.സി.യുവിന്റെ മുന്നില്‍ പ്രാര്‍ത്ഥന നിരതമായി നില്‍ക്കേണ്ടി വന്നിട്ടുണ്ട് . എന്റെ അനുജന്റെ ഗുരുതരമായ ഒരസുഖത്തിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു.

കാശ് ചെലവാക്കിയാല്‍ എല്ലാ ചികിത്സയും നാട്ടില്‍ തന്നെ കിട്ടുമെന്നുള്ളത് രക്ഷതന്നെയാണെങ്കിലും, കാശില്ലാത്തവന്റെ കാര്യം.. ഈ സ്വകാര്യ ആസ്പത്രിയിലെ ഐ.സി.യു.വിന്റെ മുന്നില്‍ ഞാന്‍ കണ്ട മുഖങ്ങളില്‍ പലരും സാമ്പത്തിക ശേഷി നന്നേ കുറഞ്ഞവരാണ്. അവരോടൊക്കെ എനിക്ക് സംസാരിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. അവര്‍ക്കൊക്കെ ചികിത്സാ സഹായം കിട്ടിയത് ഗള്‍ഫിലെ സൗഹൃദയരില്‍ നിന്നാണെന്ന് ഗദ്ഗദത്തോടെ പറയുമ്പോള്‍ വലിയ തുക തന്ന് സഹായിച്ച വ്യക്തിയുടെ, സംഘടനകളുടെ പേര് പറയുമ്പോള്‍ ഞാന്‍ അന്തിച്ച് പോയിട്ടുണ്ട്. ഞാന്‍ പലപ്പോഴും തെറ്റിദ്ധരിച്ച പലരും വലിയ തുക നല്‍കി സഹായിച്ചിട്ടുണ്ട്. ഗള്‍ഫ് പ്രവാസികളുടെ നിശബ്ദ പ്രവര്‍ത്തനത്തിന്റെ ഉദാഹരണങ്ങളാണ് ജീവന്‍ തിരിച്ച് കിട്ടിയതിന്റെ കണ്ണീരില്‍ അവര്‍ നിശബ്ദം തേങ്ങുന്ന പ്രാര്‍ത്ഥനകള്‍ കൊണ്ട് പ്രവാസികള്‍ക്ക് കിട്ടുന്ന പുണ്യം.

ടി.വി.ചാനലുകളില്ലാതെ ഫ്ലഷ് ലൈറ്റിന്റെ മിന്നലാട്ടമില്ലാതെ പത്രത്തിന്റെ മൂന്ന് കോളം വാര്‍ത്തയും ഫോട്ടോയും ഇല്ലാതെ ഗള്‍ഫ് പ്രവാസികള്‍ 'കനിവ്' തേടുന്നവര്‍ക്ക് നല്‍കുന്ന ഒരു കൈസഹായം അത് മഹത്തരമാണ്. ദൈവത്തിന്റെയും സ്വന്തം മനസ്സാക്ഷിയുടെയും അര്‍പ്പണമാണ് ജാതി മത ലിംഗഭേദമില്ലാതെ നാടും ജില്ലയും സംസ്ഥാനവുമില്ലാതെ നിശബ്ദമായ ഈ സേവനം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ച് വന്നവരുടെ പ്രാര്‍ത്ഥന കൊണ്ടായിരിക്കുമോ പ്രവാസി ഇന്നും ഇവിടെ അല്ലലില്ലാതെ കഴിയുന്നത്.

ഒരു കാഴ്ചകൂടി പറഞ്ഞ് അവസാനിപ്പിക്കാം...

മസ്‌ക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നമ്മുടെ എക്‌സ്പ്രസ് വിമാനത്തിന്റെ വൈകിയ വരവും കാത്തിരുന്നു മുഷിയുമ്പോഴായിരുന്നു. ഒരു പ്രായം ചെന്നയാളെ ശ്രദ്ധിച്ചത്. നാട്ടിലേക്കുള്ള യാത്രികനാണ്. എന്തൊ അത്യാവശ്യത്തിനുള്ള യാത്രയാണ്. നിര്‍ജീവമായ മുഖഭാവം. എന്റെ അടുത്തിരിക്കുന്ന ഒരു കുടുംബം കൂടി അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തലശ്ശേരിയിലേക്കുള്ള യാത്രികരാണ് അവര്‍. അബ്ദുള്‍ സലാമും ഭാര്യ ഷബാനയും ഒരു കൊച്ചു മകളും. ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്റെ പ്രശ്‌നം എന്തണെന്ന് ചോദിക്കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍ ജില്ലക്കാരനാണ് അദ്ദേഹം. അയാളുടെ മകന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് അടുത്ത മാസം. ചികിത്സക്കും ടെസ്റ്റിനും വേണ്ടി ഏറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. 23 വയസ്സുകാരനായ മകനെ ഓപ്പറേഷന്‍ നീട്ടിക്കൊണ്ട് പോകാന്‍ ആവില്ല. മൂന്ന് ലക്ഷമെങ്കിലും വേണം. ആ വൃദ്ധന്റെ കൈയ്യില്‍ 80,000 ഉറുപ്പികയുടെ ഡ്രാഫ്റ്റ് മാത്രമാണുള്ളത്. അത് തന്നെ മസ്‌ക്കറ്റിലുള്ളവര്‍ സഹായിച്ചതാണ്.

അബ്ദുള്‍സലാം ഞങ്ങളെ നോക്കി. ഒരു ലക്ഷം രൂപ ഞാന്‍ സഹായിക്കാം എന്ന് അബ്ദുള്‍ സലാം പറഞ്ഞു. ഉടനെ അദ്ദേഹത്തിന്റെ ഭാര്യ ഇടപ്പെട്ടു.ഒരു ലക്ഷം കൊണ്ട് അയാളുടെ കാര്യം നടക്കില്ല. ഒരു രണ്ട് ലക്ഷമെങ്കിലും കൊടുക്കൂ. നമ്മുടെ കാര്യം പിന്നെ ആലോചിക്കാം. ആദ്യം അദ്ദേഹത്തിന്റെ മകന്റെ അസുഖം മാറട്ടെ.

ഞാന്‍ തരിച്ചുപോയി. മുപ്പത് വയസ്സിന് താഴെയുള്ള പൊന്ന്യത്തുകാരി ശബാന എന്ന പെണ്‍കുട്ടി ഇത്രമാത്രം ഉള്‍ക്കരുത്തോടുകൂടി കാര്യങ്ങള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. രണ്ട് ലക്ഷത്തിന്റെ ചെക്ക് കൊടുക്കുമ്പോള്‍ പുഞ്ചരിയായിരുന്നു അബ്ദുള്‍ സലാമിന്റെയും ശബാനയുടെയും മുഖത്ത്. ചെക്ക് വിറക്കുന്ന കരങ്ങളില്‍ ഏറ്റുവാങ്ങുമ്പോള്‍ നരച്ച താടിയുള്ള അയാള്‍ പരിസരം മറന്ന് കരയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടുണ്ടാവുമോ? നാം അറിയാതെ ശബാനയെപോലുമുള്ളവര്‍ വെച്ച് നീട്ടിയ സഹായം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ച് വന്നവര്‍ എത്ര. നമുക്ക് പ്രാര്‍ത്ഥിക്കാം. ഇവര്‍ക്ക് നന്മവരുത്തേണമേ..
കടപ്പാട്‌ ഫായിസ്

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍