വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110615

പണമിരട്ടിക്കുന്നതെങ്ങനെ?



പണമിരട്ടിപ്പുകാരുടെയും തട്ടിപ്പുകാരുടെയും വാര്‍ത്തകളാണ് പത്രങ്ങള്‍ നിറയെ.  കൂടുതലും തട്ടിപ്പുകാരെ പറ്റിയാണെങ്കിലും നഷ്ടപ്പെട്ടവരെ പറ്റിയും വാര്‍ത്തകളുണ്ട്.  കിട്ടിയ പെന്‍ഷന്‍ തുക നിക്ഷേപിച്ചവര്‍, മകളുടെ കല്യാണത്തിന് വെച്ച പണം നിക്ഷേപിച്ചവര്‍ എന്നിങ്ങനെ 'അയ്യോ പാവങ്ങളും' ബാങ്ക് വായ്പ എടുത്ത് പണം ഇരട്ടിക്കാന്‍ നോക്കിയ അത്യാഗ്രഹികളും ഉള്‍പ്പെട്ട വലിയ സംഘം തട്ടിപ്പിനിരയായിട്ടുണ്ട്.
കേരളത്തില്‍ ഇതാദ്യമല്ല നിക്ഷേപത്തട്ടിപ്പ്.  കാലാകാലങ്ങളായി മൂന്നോ നാലോ വര്‍ഷത്തിലൊരിക്കല്‍ ഇതാവര്‍ത്തിക്കുന്നു എന്നാണെനിക്ക് തോന്നുന്നത്.  എന്താണ് ആളുകള്‍ വീണ്ടും വീണ്ടും ഈ കുഴിയില്‍ പോയി ചാടുന്നത്?  എങ്ങനെ തട്ടിപ്പു നിക്ഷേപ പദ്ധതികളെ തിരിച്ചറിയാം?
പൊതുവേ എല്ലാവരുടെയും ആഗ്രഹം കൂടുതല്‍ പണമുണ്ടാക്കണമെന്നാണ്. ഇല്ലാത്തവര്‍ക്ക് അതുണ്ടാക്കാനും ഉള്ളവര്‍ക്ക് അത് വര്‍ദ്ധിപ്പിക്കാനും.  പണം സുരക്ഷിതമായി വര്‍ദ്ധിപ്പിക്കാനോ എളുപ്പം ഇരട്ടിപ്പിക്കാനോ ഒരു വഴിയുമില്ല എന്നതാണ് സാര്‍വലൗകികമായ സത്യം. ഇതംഗീകരിച്ചാല്‍ തന്നെ പകുതി പ്രശ്‌നം തീരും.
കുറേ പണം കിട്ടിയെന്നോ ഉണ്ടെന്നോ കരുതുക.  ആദ്യ താല്‍പര്യം അതാരും കട്ടുകൊണ്ട് പോകരുത് എന്നാവും.  അത് പെട്ടിയിലോ പത്താഴത്തിലോ വെച്ച് കാവലിരിക്കാം.  പക്ഷേ അത് വര്‍ദ്ധിക്കില്ല.  അപ്പോള്‍ അതെവിടെയെങ്കിലും അല്ലെങ്കില്‍ എന്തിലെങ്കിലും ന്‌ക്ഷേപിക്കാം.  അത് ഭൂമിയിലാകാം സ്വര്‍ണത്തിലാകാം ബാങ്കിലാകാം അല്ലെങ്കില്‍ ഓഹരിയിലാകാം.  കൂടുതല്‍ അറിവുള്ളവര്‍ക്ക് കറന്‍സിയിലോ കമ്മോഡിറ്റിയിലോ (ക്രൂഡോയില്‍ തൊട്ട് സോയാബീന്‍ വരെ) നിക്ഷേപിക്കാം. അതിലുമറിവുള്ളവര്‍ സങ്കീര്‍ണമായ ഡെറിവേറ്റീവുകളില്‍ നിക്ഷേപിക്കും.
ഈ നിക്ഷേപങ്ങളിലൊന്നും തെറ്റും ശരിയുമില്ല.  ഓരോ കാലത്ത് ഓരോ നിക്ഷേപമാണ് ആദായകരമെന്ന് തോന്നും.  ഉദാഹരണത്തിന് 2001-05 വരെ ഭൂമിയില്‍ നിക്ഷേപിച്ചവര്‍ക്ക് വന്‍ ആദായം ഉണ്ടായി.  പക്ഷേ പിന്നീട് ലാഭം സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്കായിരുന്നു. ഓഹരിയില്‍ നിക്ഷേപിച്ചവര്‍ക്ക് ലാഭം വന്നും പോയുമിരുന്നു.
നിക്ഷേപങ്ങളുടെ കാര്യത്തില്‍ സത്യം രണ്ടേയുള്ളു.  ഒന്ന്: ലാഭസാദ്ധ്യത കൂടുംതോറും നഷ്ടസാദ്ധ്യതയും കൂടും.  രണ്ട്: എവിടെയാണ്, എപ്പോളാണ് ലാഭമുണ്ടാകുക എന്ന് പ്രവചിക്കാന്‍ ജോത്സ്യമാര്‍ക്കും സാമ്പത്തിക വിദ്ഗ്ധന്‍ മാര്‍ക്കും കഴിയില്ല.  ഉണ്ടായിരുന്നെങ്കില്‍ ആയിരക്കണക്കിന് സാമ്പത്തിക വിദഗ്ധരെ ജോലിക്ക് വെച്ചിരുന്ന അമേരിക്കയിലെ വമ്പന്‍ ബാങ്കുകള്‍ കട്ടയും പടവും മടക്കി സ്ഥലം വിടേണ്ടിവരുമായിരുന്നോ?
നിക്ഷേപങ്ങള്‍ നിങ്ങള്‍ സ്വയം തീരുമാനിക്കണം.  നിങ്ങള്‍ക്കെന്ത് ആവശ്യമുണ്ടെന്നതിന്റെയോ എത്ര പണമുണ്ടെന്നതിന്റെയോ അടിസ്ഥാനത്തില്‍ ആകരുത് അത്.  എത്ര മാത്രം നഷ്ടം സഹിക്കാന്‍ തയ്യാറാണ് നിങ്ങള്‍ എന്ന അടിസ്ഥാനത്തിലായിരിക്കണം. 
ഏറ്റവും സുരക്ഷിതമായ നിക്ഷേപം ഗവണ്മന്റ് ഇറക്കുന്ന ബോണ്ടുകളാണ്. ഗവണ്മന്റ് എത്ര ശക്തമാണോ അത്രയും ശക്തമായിരിക്കും ബോണ്ടിന്റെ സുരക്ഷിതത്വവും.  പക്ഷേ ബോണ്ടുകള്‍ക്ക് പലിശയും ഏറ്റവും കുറവായിരിക്കും.  സ്വിസ്സര്‍ലാന്റ് പോലെയുള്ള രാജ്യങ്ങളില്‍ പലപ്പോഴും ഒരു ശതമാനമേ പലിശയുണ്ടാകു.  പക്ഷേ ഇട്ടാല്‍ കിട്ടുമെന്ന് ഉറപ്പുണ്ടാകും.  സാമ്പത്തികനില പരുങ്ങലിലായ രാജ്യങ്ങളില്‍ (ഉദാ. ഗ്രീസ്, പോര്‍ച്ചുഗല്‍) ഗവണ്മന്റ് ബോണ്ടുകള്‍ക്ക് കൂടുതല്‍ പലിശ കിട്ടും പക്ഷേ തിരിച്ചുകിട്ടാന്‍ കാലതാമസമുണ്ടാകും.
ഗവ. ബോണ്ടുകളുടെ തൊട്ടുതാഴെയാണ് വന്‍കിട ബാങ്കുകളിലെ സുരക്ഷ.  ഇതിന്റെ ഒരു കാരണം ബാങ്കുകള്‍ക്ക് ലഭിക്കുന്ന നിക്ഷേപങ്ങളില്‍ നല്ലൊരു പങ്ക് (ഉദാ. 30%) ഗവണ്മന്റ് ബോണ്ടുകളില്‍ നിക്ഷേപിക്കണം എന്ന നിയമങ്ങളാണ്.  ബാങ്ക് പൊളിഞ്ഞാലും നിക്ഷേപത്തില്‍ ഒരു പങ്ക് സുരക്ഷിതമായിരിക്കും.  പോരെങ്കില്‍, ബാങ്കുകള്‍ നഷ്ടസാധ്യത കൂടിയ പ്രസ്ഥാനങ്ങളില്‍ ചെന്ന് ചാടാതിരിക്കാന്‍ നിക്ഷേപങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുകയും വേണം.
ബാങ്ക് പലിശയില്‍ നിന്നും വളരെയേറെ (ഉദാ. ഇരട്ടി) ആരെങ്കിലും വാഗ്ദാനം ചെയ്താല്‍, അതെന്ത് ബിസിനസ്സായാലും (ആട്, തേക്ക്, സ്വര്‍ണം, കറന്‍സി) അത് നിരസിക്കാനുള്ള കരുത്ത് കാട്ടുകയെന്നതാണ് ഏറ്റവും നല്ല നിക്ഷേപതന്ത്രം.  കാരണമായി ഒറ്റക്കാര്യം ഓര്‍ത്താല്‍ മതി. ഡസന്‍ കണക്കിന് വമ്പന്‍ ബാങ്കുകളും പണച്ചാക്കുകളും നാട്ടിലുണ്ട്.  നിക്ഷേപ പലിശയില്‍ നിന്നും നാലോ അഞ്ചോ ശതമാനം കൂട്ടി വായ്പ നല്‍കാന്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്. അപ്പോള്‍, നല്ല ബിസിനസ്സ് ഐഡിയ ഉള്ള ഒരാള്‍ക്ക് പത്തോ നൂറോ കോടി രൂപ സംഘടിപ്പിക്കാന്‍ നിങ്ങളെ പോലെ ആയിരക്കണക്കിന് ആളുകളുടെ കൈയില്‍ നിന്ന് പതിനായിരമോ ലക്ഷമോ വാങ്ങി കണക്ക് സൂക്ഷിക്കേണ്ട കഷ്ടപ്പാട് വല്ലതുമുണ്ടോ? പണമിരട്ടിപ്പിക്കാന്‍ ശേഷിയുള്ളവര്‍ വല്ല ബാങ്കില്‍ നിന്നും 15 ശതമാനം പലിശയ്ക്ക് കാശെടുത്ത് ഇരട്ടിപ്പിക്കട്ടെ..
അമിത പലിശ വാഗ്ദാനം ചെയ്യുന്നവര്‍ അത് പലവിധത്തിലാണ് ചെയ്യുന്നത്.  ഒരു കൂട്ടര്‍ പുതിയതായി വരുന്ന നിക്ഷേപകരുടെ പണമെടുത്ത് ആദ്യമെത്തിയവര്‍ക്ക് പലിശ നല്‍കുന്നു. ഇങ്ങനെയാണ് ആദ്യം കുറേ പേര്‍ക്ക് ലാഭമുണ്ടാകുന്നതും വിശ്വാസ്യത വരുന്നതും.  എന്നാല്‍ പുതിയ നിക്ഷേപകരുടെ പ്രവാഹം കുറയുമ്പോള്‍ ഇത് നടക്കാതെയാവും, ബാങ്ക് പൊളിയും.
വേറൊരു കൂട്ടര്‍ പണമെടുത്ത് ഊഹക്കച്ചവടത്തില്‍ നിക്ഷേപിക്കുന്നു (ഭൂമി, ഓഹരി, സ്വര്‍ണം) ഇവയുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നിടത്തോളം കാലം അവര്‍ക്ക് അമിത പലിശ നല്‍കാനാവും.  പക്ഷേ ലോകത്തില്‍ ഒന്നിന്റെയും വില എന്നും ഉയര്‍ന്നുകൊണ്ടേ ഇരിക്കില്ല. എന്നെങ്കിലും ഇതും പൊളിഞ്ഞേ തീരൂ.
 'ഇതൊന്നും വേണ്ട, പണം വല്ല സ്വിസ്സ് ബാങ്കിലും ഇട്ടുകളയാം'  എന്ന് വിചാരിക്കുന്നെങ്കില്‍ ഒരു കാര്യം പറയാം. സ്വിസ്സ് ബാങ്ക് അക്കൗണ്ട ഉണ്ടെന്ന് പരസ്യമായി സമ്മതിക്കുന്ന ആദ്യമലയാളിയാണ് ഞാന്‍ (ഇവിടുത്തെ പോസ്‌റ്റോഫീസ് സേവിങ്‌സ് അക്കൗണ്ട് ആണെന്നു മാത്രം) -എനിക്ക് കിട്ടുന്നത് വെറും ഒരു ശതമാനത്തിലും കുറഞ്ഞ പലിശയാണ്. നാട്ടില്‍ പോയി വല്ല എന്‍.ആര്‍.ഐ. അക്കൗണ്ടിലും ഇട്ടാല്‍ 6-8 ശതമാനം പലിശ കിട്ടുമല്ലോ എന്ന് കരുതുന്നവരാണ് സ്വിസ്സ് മലയാളികള്‍ മിക്കവരും. ഇവരിപ്പോള്‍ സങ്കടത്തിലാണ്.  കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സ്വിസ്സ് ഫ്രാങ്കിന്റെ വില 20 ശതമാനം കൂടി, ഇവിടുത്തെ ഒരു ശതമാനം പോലും വന്‍ ലാഭമായേനെ.
ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ. ഈ പൈസ ഉള്ളവരുടെ ഒരു ബുദ്ധിമുട്ടേ! ഇതായിരിക്കും വേദനിക്കുന്ന കോടീശ്വരന്മാരെ പറ്റി മോഹന്‍ലാല്‍ പറഞ്ഞത്. എന്നാലിനി വല്ല അച്ചാര്‍, പൊറോട്ട കമ്പനികളായാലോ?

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍